2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

Reinventing One(my)self

Once upon a time, there was lived a brutally fool guy called.....

1. If there is any possibility, he wish to be with he alone for ages.
# ദ ഷെൽഫിഷ്

2.  But at times, if he is seen with a swallowed tongue, don't try to take it out forcefully. Things will be better in a while.
# ദ മുനി

3. Whatever revolves around him, even while riding a bike, he can still sleep
# ദ ആൾക്കൂട്ടത്തിൽ തനിയൻ

4. He is more comfortable with texts than words. But don't always waste time texting to that bloody passion.
# ദ എഴുത്തുകാരൻ

5. He may shower megagrams of extraterrestrial #ദ ഉട്ടോപ്യൻ ideas at any time, none on which he is consistent. He may lose interest in those and switch them off at any time. So, take them if you really need them for a purpose otherwise just throw them open on his face.
# ദ ആരംഭശൂരൻ

6. He has a high energy level. Always put him in the company with people whose energy levels are higher than his own. Beware of # ദ അലസൻ in him.

7. He has got creative writing skills that he (only) believes, but no bloody reports.
# ദ നോവലിസ്റ്റ്

8. He appears managing many things same time, and he does know how disastrous it could be. Still, the poor guy can't help him out.
# ദ കല്യാണരാമൻ

9. Since ages he was pretending very very very older, wiser and formal but has turned younger, foolish and kiddy these days, In fact, he stopped pretending.
# ദ ബാലൻ

10. Above all, he usually presents himself as a humanist human but like many around, he is only just human.
# ദ മനുഷ്യൻ

Taking up the challenge of meeting him?

2019, ജൂൺ 12, ബുധനാഴ്‌ച

സംഗതി സിമ്പിള്‍ ആന്‍ഡ്‌ ഹംബിള്‍


സംഗതി സിമ്പിള്‍ ആന്‍ഡ്‌ ഹംബിള്‍ ആണ് ട്ടാ, പാച്ചു എളേടത്ത് ഉസ്ക്കൂളീച്ചേര്‍ന്ന്.

ഗവര്‍മേണ്ട് ജൂനിയര്‍ ബേസിക് സ്ക്കൂള്‍, ആമ്പല്ലൂര്‍.

ഉസ്ക്കൂള്‍ അവന് പെരുത്തിഷ്ടമായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

PP feeling proud with SA

ചില രാഷ്ട്രീയങ്ങള്‍ പറഞ്ഞേ തീരൂ, ചിലത് ചെയ്തും   


രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ എന്നത്തെയും പോലെ നിറമുള്ള കൊടികള്‍ക്ക് കീഴെ അണി നിരക്കുന്നതോ, പഞ്ചായത്ത് മെമ്പറോ, എം. എല്‍. എ. യോ, എം. പി. യോ ആവുന്നതോ, കുടുംബശ്രീയില്‍ അംഗമാകുന്നതോ, സമുദായോദ്ധാരണ പ്രവൃത്തികളില്‍ വ്യാപൃതരാകുന്നതോ ആണെന്ന് ധരിച്ചു വച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സുഹൃത്തുക്കളെ, വര്‍ത്തമാന കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കുട്ടികളെ വളര്‍ത്തുകയാണ്, ക്ഷമിക്കണം, അവരെ വളരാനനുവദിക്കുകയാണ്, ആവുന്നിടത്തോളം കാലം അവരുടെ ചങ്ങാതിമാരാവുകയാണ്. സമൂഹം വരച്ചിരിക്കുന്ന തരാതരം കള്ളികളില്‍  മതത്തിന്‍റെ, ജാതിയുടെ, സ്റ്റാറ്റസുകളുടെ അങ്ങനെയങ്ങനെ നിരവധി വലകളിലാവാന്‍ അവരെ വിടാതിരിക്കുന്നതാണ് മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം. വിശ്വാസപ്രമാണങ്ങളും മാമൂലുകളും അടിച്ചേല്‍പ്പിക്കപ്പെടാത്ത, സ്വതന്ത്രമായി ചിന്തിക്കുന്ന, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള യുവതയെ വാര്‍ത്തെടുക്കുന്നവര്‍ തന്നെയാണ് മികച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇതിലെ എന്‍റെ പരാജയം എന്‍റെ രാഷ്ട്രീയപരാജയമായും  എന്നാല്‍ വാര്‍ത്തെടുക്കപ്പെടുന്നവരുടെ അതിദയനീയ സാമൂഹ്യപരാജയവുമായി കാലം ഒരു പക്ഷെ വിലയിരുത്തിയേക്കാം. സൂക്ഷിക്കുക, ഞാനും, ഒപ്പം നീയും. വാര്‍പ്പുപണിക്കാരേ (കക്കട്ടില്‍ മാഷിനോട് കടപ്പാട്), സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.


2016ല്‍ കേരള സംസ്ഥാനത്തിന്‍റെ ഷഷ്ഠിപൂര്‍ത്തി നിറവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. ആര്‍. വി. ജി. മേനോനുമായുള്ള ഒരു സംഭാഷണം മാതൃഭൂമി വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു (ഒക്ടോബര്‍ 9, 2016). കുട്ടികളുടെ അഭിരുചികള്‍ക്ക് ഒട്ടുമേ വിലയില്ലെന്നും എഞ്ചിനീയറിംഗ് മെഡിസിന്‍ കാര്യങ്ങളില്‍ കേവല ഭ്രമം വിട്ട് ഒരു തരം മാനസിക അടിമത്തത്തിലാണ് കേരള ജനതയെന്നും അദ്ദേഹം വീക്ഷിക്കുന്നു. വിദ്യാഭ്യാസ കച്ചവടം, സ്വാശ്രയ സ്ഥാപനങ്ങളുടെ പെരുപ്പം, അവരെല്ലാവരും കൂടി വര്‍ഷാവര്‍ഷം പെരുവഴിയിലറക്കി വിടുന്ന തൊഴിലില്ലാപ്പടയുടെ വലിപ്പം, പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച, അധ്യാപകവിദ്യാര്‍ഥി ബന്ധത്തിന്‍റെ പ്രസക്തി തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ സംഭാഷണം എഞ്ചിനീയര്‍മാരേയും ഡോക്ടര്‍മാരേയും മാത്രം പ്രസവിക്കാന്‍ കൊതിക്കുന്ന ഒരമ്മയായി ഒരു ദേശം മാറുന്നതിലുള്ള അപകടം പറഞ്ഞു തരുന്നുണ്ട്.


പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച നമ്മളേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിക്കുകയും അത് എത്രയും സൗജന്യമാക്കാമോ അത്രയും സൗജന്യമായി കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ എന്താണ്? കുട്ടികളില്ലാതെ പലതും പൂട്ടുന്നു. ഒരുപാട് ചര്‍ച്ചകള്‍ ചെയ്ത കാര്യം തന്നെ, വഞ്ചി തിരുനക്കരെ തന്നെയും. നവകേരള മിഷന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പ്രതീക്ഷ ഇല്ലാതില്ല, പക്ഷെ സര്‍ക്കാര്‍ ശ്രമിച്ചതു കൊണ്ടാവുമോ? ഞാനും ശ്രമിക്കേണ്ടേ?


ഗര്‍ഭകാലത്ത് തന്നെ കുട്ടി ആണെന്നോ പെണ്ണെന്നോ ഉറപ്പിച്ച് കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി വക്കുന്ന അതേ മനോഭാവത്തോടെ തന്നെ കുട്ടിക്ക് രണ്ട് വയസ്സാവുന്നതിനും മുന്‍പേ എല്‍. കെ. ജി., യു. കെ. ജി. സ്കൂളുകള്‍ (അതും സി. ബി. എസ്. സി. ഇംഗ്ലീഷ് മീഡിയം) കണ്ടു വക്കുകയും അവിടത്തേക്കുള്ള ഡെപ്പോസിറ്റും ഡോണേഷനും സ്വരുക്കൂട്ടുകയും ചെയ്യുന്നു മാതാപിതാക്കള്‍. എല്‍. കെ. ജി. യില്‍ കുട്ടി എത്തിപ്പെട്ടാലോ? രാവിലെ ആറര മുതല്‍, ക്ലാസ് തുടങ്ങുന്ന എട്ടു മണി വരെ സ്കൂള്‍ ബസ്സിലെ ആന്‍റിക്കും, എട്ടു മുതല്‍ പതിനൊന്നു, പന്ത്രണ്ടു വരെയോ മൂന്ന്, നാല്  മണി വരെയോ ക്ലാസ് ടീച്ചര്‍ക്കും അതിനു ശേഷം വീണ്ടും സ്കൂള്‍ ബസ്സിലെ ആന്‍റിക്കും, വീട്ടിലെത്തിയാല്‍ വൈകിട്ട് വരെ അപ്പൂപ്പനും അമ്മൂമ്മക്കും കുട്ടിയുടെ ചാര്‍ജ്ജ് ഏല്‍പ്പിച്ച് താന്താങ്ങളുടെ ഔദ്യോഗിക തിരക്കിലേക്ക് തിരക്കിട്ട് പോകുന്ന രക്ഷാകര്‍ത്തൃത്വം. 


പിന്നീട് ഒന്നാം ക്ലാസിന്‍റെ കാര്യത്തിലും കുട്ടി പത്താം ക്ലാസിലെത്തുമ്പോഴും ഇതേ വേവലാതി, ശരാശരി മലയാളിക്ക്! പ്ലസ്റ്റുവിലെത്തുമ്പോള്‍ അവിടെ മേമ്പൊടിയായി ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ്ങുമുണ്ട്. ഫലമോ? ജീവിക്കാന്‍ 'കാശ്, ദുട്ട്, പണം, മണി, മണി' എന്ന് മാത്രം വിശ്വസിക്കുന്നരാഷ്ട്രീയസാമൂഹ്യ ബോധം കുറഞ്ഞു വരുന്ന ഒരു യുവത. എല്ലാ അകംപുറം പണികള്‍ക്കും പണിക്കാരെ തേടുന്ന എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും അടങ്ങുന്ന ഒരു തലമുറ. അധ്വാനം വേണ്ട പണികള്‍ക്കെല്ലാം തമിഴനോ ബംഗാളിയോ വേണം, എന്നാലോ? അത്യധ്വാനം കൈമുതലാക്കിയിട്ടും കേറിക്കിടക്കാന്‍ കൂര പോലുമില്ലാത്ത അവരെ പരമപുച്ഛമാണ് താനും. തന്‍റെ കിണ്ണത്തിലേക്ക് ആവശ്യമുള്ളതൊക്കെ 'മറുനാട്ടില്‍ നിന്നും വണ്ടി കേറി ഇങ്ങെത്തിക്കൊള്ളും' എന്നുറച്ചു വിശ്വസിച്ച്, തന്‍റെ പേരിലുള്ള മണ്ണ് മുഴുവന്‍ കഷണം കഷണമാക്കി വിറ്റ് കാശാക്കുകയോ, അവിടെ കടം വാങ്ങി, മതിലുകളും കോടികളുടെ രമ്യ ഹര്‍മ്മങ്ങളും പണിഞ്ഞ് അതിനുള്ളില്‍ അടയിരിക്കുകയോ ചെയ്യുന്ന ശരാശരി മലയാളി ധാര്‍ഷ്ട്യം അലങ്കാരമായുണ്ട്. ചരക്ക് ലോറി സമരം പ്രഖ്യാപിച്ചാല്‍, കടകള്‍ അടഞ്ഞു കിടന്നാല്‍, എ. ടി. എമ്മുകള്‍ കാലിയായാല്‍, ജീവിതം വഴിമുട്ടുന്ന; തങ്ങളെത്തന്നെ കമ്പോളവ്യവസ്ഥക്ക് തീറെഴുതിക്കൊടുത്ത ജീവിതങ്ങള്‍. മതത്തിന്‍റെയും ജാതിയുടെയും രാഷ്ട്രീയവിശ്വാസങ്ങളുടെയും പേരില്‍ തമ്മില്‍ത്തമ്മില്‍ കൊന്നു തീര്‍ക്കുന്ന ഒരു ജനത. എല്ലാ ജൂണ്‍ അഞ്ചാം തീയതിയും ഒരേ കുഴിയില്‍ത്തന്നെ വൃക്ഷത്തൈകള്‍ വീണ്ടും വീണ്ടും നട്ട് സെല്‍ഫിയെടുക്കുന്ന  പരിസ്ഥിതി സ്നേഹികളായ, ട്രാഫിക് നിയമങ്ങള്‍ അടക്കം ജുഡീഷ്യറിക്ക് പുല്ലു വില കല്‍പ്പിക്കുന്ന യൗവ്വനങ്ങള്‍; ചുംബന സമരമുണ്ടെന്ന വാര്‍ത്ത കേട്ടാല്‍, "ചുംബിക്കാനുള്ളവരെ നമ്മള്‍ കൊണ്ടു പോകണോ അതോ അവിടെ കിട്ടുമോ?" എന്നു വരെ ചോദിക്കാന്‍ മടിയില്ലാത്ത, ടീച്ചര്‍മാരുടെ അരക്കെട്ട് നോക്കി കണ്ണ് മിഴിക്കുന്ന "ചങ്ക്സുകള്‍". 


സാമാന്യവല്‍ക്കരിക്കുകയല്ല, വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അറിവും വിവേകവും മനുഷ്യത്വവും രാഷ്ട്രീയസാമൂഹ്യ ബോധവും ഉള്ളവര്‍; വിദ്യാഭ്യാസത്തെ ഉയര്‍ന്ന തലങ്ങളിലേക്കുയര്‍ത്തിയ, അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനത്തിലേക്കെത്തിച്ച ഒരുപാട് പേര്‍, പൊതു പ്രവര്‍ത്തകര്‍; അവര്‍ക്ക് വെളിച്ചമായി, തണലായി അവരുടെ മാതാപിതാക്കളും. സ്വതന്ത്രമായി ചിന്തിക്കുന്ന, അറിവും വിവേകവും മനുഷ്യത്വവും ശാസ്ത്രീയാവബോധവും യുക്തിഭദ്രതയുമുള്ള, 'മതമില്ലാത്ത ജീവന്മാരായി' കുട്ടികളെ വളര്‍ത്തുന്നവരും ഇപ്പോളും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നവരും വളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ധാരാളമുണ്ടിവിടെ.


പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, പതിനായിരങ്ങളോ ലക്ഷങ്ങളോ ഡോണേഷന്‍ നല്‍കി, എല്‍. കെ. ജി. യിലും യു. കെ. ജി. യിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാത്രം പഠിപ്പിച്ചാലേ കുട്ടികള്‍ 'പഠിയുക'യുള്ളൂവെന്ന അബദ്ധ ധാരണയും 'പാവപ്പെട്ടവന്‍റെ' സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ത്തന്നെയുള്ള 'ഉന്നതകുല' ജാതരുടെ വിമ്മിട്ടവും മാറ്റിയെടുക്കേണ്ടവ തന്നെയല്ലേ? ഇനി അങ്ങനെയല്ല എങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരവും അവിടത്തെ ടീച്ചര്‍മാരുടെ യോഗ്യതകളും, മറ്റ് പ്രൈവറ്റ് സ്കൂളുകളുടേതിനെ അപേക്ഷിച്ച് തുലോം കുറവാണെന്ന് അവരും കൂടെ സര്‍ക്കാരും സമ്മതിക്കട്ടെ. 


പറയുമ്പോള്‍ എല്ലാം പറയണമല്ലോ. 2017 മേയ് മാസം രണ്ടാം വാരത്തിലെ ഒരു ദിവസം, മാതൃഭൂമി ദിനപ്പത്രം അതിന്‍റെ നല്ലപാഠം വിദ്യാഭ്യാസ  പദ്ധതിയുടെ സചിത്ര പരസ്യം പിറകിലെ പകുതി പേജില്‍  കൊടുത്തപ്പോള്‍, ഒരു സര്‍ക്കാര്‍ എല്‍. പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് അതിലൂടെ തന്‍റെ വിദ്യാര്‍ഥികളുടെ  അവസ്ഥ വിവരിച്ചിരിക്കുന്നത് വായിച്ചിരുന്നോ? വന്‍ തമാശയാണ്. "പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അതിനു വേണ്ട യാതൊന്നും ഇല്ലാത്തവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. നല്ലപാഠം പദ്ധതിയിലൂടെ അവര്‍ക്കും  ഇപ്പോള്‍ നന്നായി പഠിക്കാന്‍ കഴിയുന്നു, നല്ലൊരു ഭാവി സ്വപ്നം കാണാന്‍ കഴിയുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഈ വര്‍ഷവും അവര്‍ക്കു  വേണ്ട സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു". 'ഇവിടെ യാതൊന്നും ഇല്ലാ, ഇല്ലാ' എന്ന് സര്‍ക്കാരിനോട് പറഞ്ഞു മടുത്തിട്ടായിരിക്കുമല്ലെ അവസാനം ദിനപ്പത്രം കനിഞ്ഞപ്പോള്‍ അവരിത്ര സന്തോഷിക്കുന്നത്? ഇത് വായിക്കുന്ന, കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള ആരെങ്കിലും തന്‍റെ മക്കളെ  സര്‍ക്കാര്‍ സ്കൂളില്‍ വിടുമോ? ഒരുപക്ഷെ, പരസ്യമായത് കൊണ്ട് പത്രം തന്നെ കുറച്ച് ഓവറാക്കിയതായിരിക്കുമോ? പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ പുറത്തു നിന്നും സംഭാവന വാങ്ങുന്നത് ശരിയെങ്കില്‍ അത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യുന്നതല്ലേ ഉചിതം? ഓരോരോ സ്കൂളുകളുടെ പേരില്‍ എന്തിന് പരസ്യങ്ങള്‍ വരണം?


കുട്ടികളുടെ മാര്‍ക്കറ്റിംങ്ങ് എക്സിക്യുട്ടീവുകളാണ് മാതാപിതാക്കള്‍ പലപ്പോഴും. Helicopter parenting എന്നൊരു സംഗതി ഈയിടെ വായിച്ചു. തങ്ങളുടെ മക്കളുടെ പിറകെ ക്യാമറ കണ്ണുകളുമായി ഒരുHelicopter പോലെ ചുറ്റിയടിച്ച് അവരെ സദാ surveillance ല്‍ ആക്കുന്ന വിദ്യയാണത്. പെണ്‍കുട്ടിയെങ്കില്‍ പറയേണ്ടല്ലോ പുകില്‍! മാതാപിതാക്കള്‍ ജീവിക്കുന്നത് തന്നെ മക്കളെ പഠിപ്പിച്ചു വലുതാക്കിജോലി നേടിക്കൊടുത്ത്, തങ്ങള്‍ക്കും കുടുംബത്തിനും ഇഷ്ട്ടപ്പെട്ട, തങ്ങളുടെ 'സ്റ്റാറ്റസിനൊത്ത' കല്യാണം നടത്തിക്കൊടുക്കാനാണെന്നുള്ള വിശ്വാസ പ്രമാണത്തെയാണ് ഇവിടെ ചികില്‍സിക്കേണ്ടത്.

വേറൊരു സംഭാഷണത്തിലേക്ക് വരാം. മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, ഒക്ടോബര്‍ 9, 2016. അവിടെ ഡോ. എം. ജി. എസ്. നാരായണനാണ്. ജാതിയുടെയും മതത്തിന്‍റെയും മറ്റ് ജീര്‍ണിച്ച സാമൂഹ്യാവസ്ഥകളുടേയും തടങ്കലില്‍, കാപട്യവും ആത്മവഞ്ചനയും വര്‍ധിച്ച അവസ്ഥയില്‍ ഒരു ഹിപ്പോക്രാറ്റായിട്ടാണ് ഓരോ മലയാളിയും തന്‍റെ ജീവിതം ജീവിച്ച് തീര്‍ക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കേരളം ഒരു Secular ദേശമല്ല എന്നും രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും വിഭിന്നമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സ്ത്രീകളുടെയും ആദിവാസികളുടേയുമൊക്കെ ഏറെ പരിതാപകരമായ ജീവിതങ്ങള്‍, കേരളം ഒരു ആധുനിക സമൂഹമാവാത്തതിന്‍റെ തെളിവുകള്‍ തന്നെയത്രെ. നമ്മുടെ പൊതുമനോഭാവം സ്ത്രീവിരുദ്ധവുമാണ്. സംസ്കാര നവീകരണത്തിനാവശ്യമായ വിദ്യാഭ്യാസത്തിന്‍റെ കുറവും നമ്മുക്കുണ്ടെന്നു വിശ്വസിക്കുന്ന അദ്ദേഹത്തിന് പക്ഷെ, പുതു തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്.


തന്‍റെ മാത്രം ജീവിതം 'സെറ്റില്‍ ആന്‍ഡ് സേഫ്' ആക്കുക എന്ന ശരാശരി മലയാളിയുടെ സ്വപ്നമാണ് ഇവിടെ ചികില്‍സിക്കപ്പെടേണ്ടത്. അഥവ, എന്തൊക്കെയോ കാണാതെ പഠിച്ച്, ഏതൊക്കെയോ പരീക്ഷകള്‍ പാസ്സായി, ജോലി നേടി, കല്യാണം കഴിച്ച്, കുട്ടികളെ ഉണ്ടാക്കി, ഒരു വീട് വച്ച്, ഒരു കാറ് വാങ്ങി, ഇങ്ങനെയൊക്കെ ആവാന്‍ കഴിവില്ലാത്തവരെ (അല്ലെങ്കില്‍ ഇതിനൊക്കെ താല്‍പ്പര്യമില്ലാത്തവരെ) ഉപദേശിച്ചു നന്നാക്കാനുള്ള യോഗ്യതയും നേടി അങ്ങനെ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ. ഒരു മതത്തിലും ജാതിയിലും പെടാതെയും കക്ഷിരാഷ്ട്രീയത്തിന്‍റെ തണലിലല്ലാതെയും ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും മതത്തിലില്ലാത്ത ജീവന്മാരായി വളരാന്‍ കുട്ടികളെ അനുവദിച്ചു കൂടാ എന്നുമുള്ള മുതിര്‍ന്ന ബോധ്യങ്ങളും നിഷ്കരുണം തള്ളിക്കളയപ്പെടേണ്ടത് തന്നെ. സംസ്കാരത്തെപ്പറ്റിയും പൈതൃകത്തെപ്പറ്റിയും അലറിക്കൊണ്ട്; ഐതിഹ്യങ്ങളേയും കഥകളേയും ചരിത്രത്തെയും ഒറ്റ നൂലില്‍ കെട്ടി, വാക്കുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും ഒരു പുതിയ തലമുറയുടെ മുഴുവന്‍ തലച്ചോറിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടേണ്ടത് തന്നെ.

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ഈ ഉത്തരവാദിത്തങ്ങള്‍ മനസ്സിരുത്തി ഒന്നു കൂടി വായിച്ചോളൂ:

It shall be the (fundamental) duty of every citizen of India


1) to promote harmony and the spirit of common brotherhoodamongst all the people of India transcending religious, linguisticand regional or sectional diversities; to renounce practicesderogatory to the dignity of women;

2) to develop the scientific temper, humanism and the spirit ofinquiry and reform;

3) to safeguard public property and to abjure violence

വാര്‍പ്പുപണിക്കാരേ, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. 

പറഞ്ഞു വന്നത് ഇതാണ്,

സിമ്പിള്‍ ആന്‍ഡ്‌ ഹംബിള്‍ ആണ് ട്ടാ, പാച്ചു എളേടത്ത് ഉസ്ക്കൂളീച്ചേര്‍ന്ന്.

ഗവര്‍മേണ്ട് ജൂനിയര്‍ ബേസിക് സ്ക്കൂള്‍, ആമ്പല്ലൂര്‍.

ഉസ്ക്കൂള്‍ അവന് പെരുത്തിഷ്ടമായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.



2019, മേയ് 30, വ്യാഴാഴ്‌ച

തത്ത്വമൊക്കെ കൊള്ളാം

കറുപ്പുടുത്ത് മാലയിട്ട് , ശവങ്ങള്‍ തിന്നാതെ, അവളെ തിരിഞ്ഞുപോലും നോക്കാതെ, തികഞ്ഞ ഏകാഗ്രതയോടെ ഒരു മാസം നോമ്പെടുത്ത്, കഷ്ട്ടപ്പെട്ട് അദ്ദേഹത്തെക്കാണാൻ മല കയറിച്ചെന്നപ്പോള്‍ അവിടെ എഴുതീരിക്ക്ണു 'തത്വമസി' ന്ന്.

പ്ലിംങ്ങ്

ജനാധിപത്യം

സ്വന്തം നാട്ടിലെ ജനങ്ങൾ പുറന്തള്ളിയവരെ,
ഭാഷ പോലുമറിയാത്ത മറുനാട്ടിൽ മൽസരിപ്പിച്ചു ജയിപ്പിച്ചും, രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്‌തും മന്ത്രി സ്ഥാനങ്ങളിലെത്തിക്കുന്ന ജനാധിപത്യത്തിന് നമോവാകം.
......of the people, by the people, for the people.

2019, മേയ് 26, ഞായറാഴ്‌ച

ഞാനുമവലോകനൻ

തെരഞ്ഞെടുപ്പവലോകനങ്ങൾ ധാരാളം കേട്ടിരിക്ക്ണൂ, ന്നാലും ഈ എളിയവലോക നകുതുകിയുടെ വക ഇത് കൂടി ഇരിക്കട്ടെ.

ഒന്ന്,

മതം, ജാതി എന്നീ വികാരങ്ങൾ കൊണ്ടു പ്രീണിപ്പിക്കപ്പെടാവുന്നതോ/ വ്രണപ്പെടുത്താവുന്നതോ, സംയോജിക്കപ്പെടാവുന്നതോ/ ധ്രുവീകരിക്കപ്പെടാവുന്നതോ ആയത്രയും മാനസിക, മാനുഷിക, സാമൂഹ്യ, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക പുരോഗതിയേ പിറന്നന്നു തൊട്ടിന്നു വരെ നാം നേടിയിട്ടുള്ളൂ.

രണ്ട്,

ജനാധിപത്യ, സമത്വ, സാഹോദര്യ സങ്കൽപ്പങ്ങളെ തുരങ്കം വക്കുന്ന ധാർഷ്ട്യം വിജയം വരിക്കാൻ സാധ്യതയില്ല തന്നെ.

ന്നെ തല്ലരുത്.

2018, ഡിസംബർ 20, വ്യാഴാഴ്‌ച

ഇരുട്ടിന്റെ ഒടിയന്മാർ, ഒടിയത്തിമാരും

നാമജപയാത്രക്കാരോടും കൂട്ടാളികളോടുമൊരു വാക്ക്:

ഇരുട്ടാണ് നിങ്ങൾ, ഇഷ്ടപ്പെടുന്നവരുടെ വെളിച്ചം കെടുത്തുന്ന കൂരിരുട്ട്.

നന്ദി ശ്രീ ഹരികൃഷ്ണൻ കൊല്ലങ്കോട്

# ഒടിയൻ #

പ്രതിമയും പുസ്തകവും

ജന്മദിനമാവട്ടെ, ഓർമ്മദിനമാവട്ടെ പ്രതിമയും കൊടിയും തോരണവും ഘോഷയാത്രയുമൊന്നുമല്ല കാര്യം. ഫിൻലൻഡിനെക്കണ്ടു പഠിക്കൂ ഭാരതമേ...

ഈ രാജ്യത്ത് കുടിവെള്ളം പോലെ പ്രധാനമാണ് ലൈബ്രറിയും; ഇവിടെ പുസ്തകങ്ങള്‍ ചുമക്കുന്നത് റോബോട്ടുകളാണ്

റ്റാ റ്റാ ബൈ ബൈ ഓൾ ദ സ്നാനാസ്

കർണ്ണാടകത്തിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിൽ, ബ്രാഹ്മണർ കഴിച്ച എച്ചിലിലയിൽ കീഴ്ജാതിക്കാർ കിടന്നുരുളുന്ന പ്രാകൃത ചടങ്ങുകളായ മഡെ സ്നാനയും പ്രസാദം നിവേദിച്ച ഇലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന എഡെ സ്നാനയും നടത്തേണ്ടതില്ലെന്ന നിർദ്ദേശം വച്ച ഉഡുപ്പി പേജാവർ മഠാധിപതിക്ക് സല്യൂട്ട്. 2012 മുതൽ സുപ്രീം കോടതിയെ വരെ വെല്ലുവിളിച്ച് നടത്തിയിരുന്ന ഇവ ഇനി ഓർമ്മ മാത്രമാകട്ടെ.

രോഗമുക്തിക്കുരുളുന്നവർ ഇനിയെങ്കിലും പോയി ഡോക്ടറെ കാണട്ടെ.

#scientific temper & humanism#

മഡെ സ്നാന: ഓർമയാകുന്നത് 500 വർഷം പഴക്കമുള്ള ദുരാചാരം

2018, ഡിസംബർ 8, ശനിയാഴ്‌ച

പിറന്നാൾ മധുരം

ഭയഭക്തി ബഹുമാനങ്ങൾ മാത്രമല്ലാതെ, അമ്മയുമായി തള്ളേ-പുള്ളേ ബന്ധം കാത്തു സൂക്ഷിക്കുന്ന കുട്ടന്മാർക്കായി ഒരു പിറന്നാൾ മധുരം ഇതാ...

അമ്മേം കുട്ടനും കട്ട ഒടക്കാ. പാത്രം തേച്ചും മുറ്റമടിച്ചും അമ്മ വളർത്തിയവനാ.
പറഞ്ഞിട്ടെന്താ?
പത്തിൽപ്പാളിയേപ്പിന്നെ കള്ളുകുടിച്ചും കണ്ണുപറിച്ചും നടപ്പാ. അമ്മക്കിപ്പോഴുമാശ്രയം പാത്രവും മുറ്റവുമൊക്കെത്തന്നെ.

അങ്ങനെ കുട്ടന്റമ്മയുടെ അറുപതാം പിറന്നാൾ വന്നു.

തലേന്ന് കുട്ടനെ സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറക്കിക്കൊണ്ടുവന്ന സുഗതൻ മാഷിന്റ നിർബന്ധം കൊണ്ടു മാത്രം പിറന്നാളിന്റന്ന് Fb സ്റ്റാറ്റസ് അമ്മക്കായി അപ്ഡേറ്റ് ചെയ്യാമെന്നവനേറ്റിട്ടുണ്ട്.

അമ്മയോട് സ്നേഹത്തോടെ ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്യണമെന്നുപദേശിച്ച മാഷിനവൻ കൊടുത്ത വാക്കാണത്. അമ്മക്കും ആഗ്രഹമുണ്ടത്രെ, പിറന്നാൾ ദിവസം കുട്ടനോടൊപ്പം ഒരു സെൽഫിയെങ്കിലുമെടുക്കാൻ.

രാവിലെ സാധാരണ പോലെ തന്നെ എവിടെയോ പോയി ഒന്ന് മോന്തി വീട്ടിൽ വന്നയുടനെ കുട്ടൻ അമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോണുമായി മുറിയിൽക്കയറി.

അമ്മയും അയൽക്കാരും നാട്ടുകാരും മാഷുമൊക്കെ കട്ട വെയ്റ്റിംങ്ങ്, കുട്ടൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമോ?

കുട്ടനാണെങ്കി ദ ധർമ്മസങ്കടം.
എന്തെഴുതണം?

'അമ്മേ' എന്നൊന്ന് വിളിച്ചിട്ട് തന്നെ കാലമെത്രയായി?

'അമ്മയാണ് സ്നേഹം' എന്നിട്ടാലോ?
'അമ്മയാണ് ലോകം' കൊള്ളാമോ?
'അമ്മയാണ് മധുരം' ഇത് ചീറും.

കട്ടക്കിത്തിരി ഇംഗ്ലീഷായാലോ?
ഗൂഗിളിലൊന്ന് ചികഞ്ഞു.

'God could not be everywhere, therefore he made mothers'.

ഉം, ഒന്ന് കൂടി ശരിയാക്കാം.

'All that I am, or hope to be, I owe to my angel mother'.

കൊള്ളാം ഇപ്പോൾ ഒരു ഗുമ്മൊക്കെയുണ്ട്.

ചവറുകൾ!

ഇതൊക്കെ പോട്ടെ, ഹൃദയത്തിന്റെ ഭാഷയിൽത്തന്നെ വേണമൊന്ന്.

പിന്നെയൊന്നും നോക്കിയില്ല, അങ്ങടെഴ്തി. വലിയ ചിന്തകൾക്കിടം കൊടുക്കാതെ അവനത് പോസ്റ്റി.

#നിങ്ങക്കിതെന്നാത്തിന്റെ കേടാ തള്ളേ..#

കുട്ടൻ പുറത്തേക്കിറങ്ങിപ്പോയി.

അപ്ഡേറ്റിന് ആദ്യ ലൈക്കും ഷെയറും അമ്മയുടെ വക.

അമ്മക്ക് സന്തോഷമായി.

അമ്മ പേടിച്ചിരിക്കുകയായിരുന്നു, ഇന്നാളൊരു പോസ്റ്റിൽ കണ്ടപോലെ 'അമ്മയുടെ തലോടൽ ആയിരം മരുന്നിന് തുല്യം' എന്നോ മറ്റോ തെറിച്ചവൻ എഴുതി വച്ചിരുന്നേലെന്താകുമായിരുന്നു?  ബ്ലഡി നൊസ്റ്റാൾജിക് ഫൂൾസ്.

2018, നവംബർ 30, വെള്ളിയാഴ്‌ച

വൈക്കത്തഷ്ടമി

ഐതിഹ്യങ്ങൾ ഒരുപാട് കിട്ടി, വാസപ്പിൽ.

കഥകൾ കുറേ കേട്ടപ്പോൾ ചില ചരിത്രങ്ങളും ഓർമ്മിപ്പിക്കേണ്ടതുണ്ടെന്ന് തോന്നി.

ആമചാടി തേവനെ അറിയുമോ നിങ്ങൾക്ക്?
സമൂഹത്തിലെ ചില 'ഉന്നത'രായ അക്രമികൾ ചേർന്ന് പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കിയ തേവൻ?

ഗാന്ധിജിയെ പുറത്തിരുത്തി, അകത്തുനിന്നും സന്ധിസംഭാഷണത്തിന് മുതിർന്ന ഇണ്ടംതുരുത്തിക്കാരണവരെ അറിയുമോ?

ജാതിവെറിയുടെ, തൊട്ടുകൂടായ്മയുടെ ഇരുട്ടിലേക്ക് ഇത്തിരിച്ചൂട്ടെറിഞ്ഞ ഒരു സത്യഗ്രഹ പരീക്ഷണം വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. കേരള നവോത്ഥാന ചരിത്രത്തിലെ ശക്തമായൊരേട്. വൈക്കത്തെ പൊതുവഴികളിലൂടെ നടക്കാൻ മനുഷ്യരായ 'ചിലരെ' സമ്മതിക്കാത്ത മനുഷ്യരായ മറ്റു 'ചിലർ'ക്കെതിരെ, 600 ദിവസങ്ങളിലധികം നടത്തിയ പോരാട്ടം. Wikipedia യിൽ വിവരങ്ങളുണ്ട്.

നാരായണനും അയ്യങ്കാളിയും സഹോദരനും കേളപ്പനുമൊക്കെ കൊണ്ടുവിട്ടിടത്തു നിന്നും പിന്നോട്ട് നാമജപയാത്ര നടത്തുന്ന ഇക്കാലത്ത് ഇതൊക്കെ ഒന്നോർക്കുന്നത് നല്ലതാണ്.


#stand for spirit of inquiry, history and reform

2018, നവംബർ 27, ചൊവ്വാഴ്ച

ദൈവജീവിതം

നവംബർ 18 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ, കെ.രാജേഷ് കുമാറെഴുതിയ 'ദൈവങ്ങളുടെ ജീവിതം' എന്ന ലേഖനത്തിന് സാമാന്യബുദ്ധിയിൽത്തോന്നിയ ഒരു പ്രതികരണമാണിത്. വളരെ നിരുപദ്രവകരം എന്നു തന്നെ കണക്കാക്കി മുന്നോട്ടു വക്കുന്ന ഈ ചെറുകുറിപ്പിന്റെ പേരിലുള്ള മുഴുവൻ ഉത്തരവാദിത്തവും എനിക്കു തന്നെയായിരിക്കും എന്നു കൂടി വിനയത്തോടെ അറിയിക്കട്ടെ.

രണ്ട് തെയ്യം കലാകാരന്മാരുടെ ദൈവജീവിതങ്ങൾ ഹൃദയഹാരിയായി വരച്ച ലേഖകനോടും ലേഖനത്തിലെ ദൈവങ്ങളുടെ പ്രതിരൂപങ്ങളായ മനുഷ്യരോടും നിറഞ്ഞ സ്നേഹവും ബഹുമാനവും മാത്രം.

ഭൂമിയിലെ മഹാവ്യാധികൾ ഒഴിപ്പിക്കാനും ഭക്തരെ സങ്കടക്കടലിൽ നിന്ന് കൈപിടിച്ചു കയറ്റുവാനും കഴിവുള്ള മൂർത്തികളായി ഒരായുഷ്ക്കാലം ചങ്കുപൊട്ടി ആടിയ ഇവരുടെ അന്നത്തെയും ഇന്നത്തെയും ജീവിതസ്ഥിതി ദയനീയം തന്നെ. ഒരാൾ ഒറ്റക്കാലിലും മറ്റേയാൾ തീ നൽകിയ വടുക്കളുമായും ജീവിക്കുന്നു. ഇവർക്ക് ജീവിതം കണ്ണീരുപ്പു വീണ കിണ്ണത്തിലെ കഞ്ഞി മാത്രമെന്ന് ലേഖകന്റെ സാക്ഷ്യം. അവശകലാകാരന്മാർക്കുള്ള പെൻഷൻ, വികലാംഗ പെൻഷൻ, നാടൻ കലാഅക്കാദമിയുടെയും ചില സുമനസ്സുകളുടേയും സഹായം, ആധാരം പണയം വയ്പ് തുടങ്ങിയ പരിമിത സാഹചര്യങ്ങളുമായി 'ദൈവങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ തുടരുന്നു' എന്ന ദയനീയതയിലവസാനിക്കുന്നു ലേഖനം.

(എന്റെ മാത്രം?) കണ്ണിൽക്കുത്തിയ ചോദ്യങ്ങളിതാണ്. ഇവരുടെ സങ്കടം ലേഖനത്തിൽ സൂചിപ്പിക്കപ്പെട്ട ഇവരുടെ തന്നെ ദൈവങ്ങൾ കേൾക്കാത്തതെന്തേ? ഇവർ 'വേദനയകറ്റിയ' ഭൂരിപക്ഷം പേരും ഇപ്പോളിവരെ തിരിഞ്ഞു നോക്കാത്തതെന്തേ? വേറെയേതെങ്കിലും മെച്ചപ്പെട്ട ഉപജീവനമാർഗ്ഗങ്ങൾ ഇവർക്കുണ്ടായിരുന്നെങ്കിൽ ഇവരുടെ ജീവിതം ഈയവസ്ഥയിൽ നമുക്ക് വായിക്കേണ്ടി വരുമായിരുന്നോ? അതിതീവ്രമായ ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്നും ഇവരെ കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത് ദൈവസങ്കൽപ്പങ്ങളല്ലല്ലോ, മറിച്ച് വൈദ്യശാസ്ത്രമല്ലേ?

ദൈവങ്ങളെ മനസ്സിലും വീട്ടിലും കുടിയിരുത്തുകയും, ആഴ്ചയിലൊന്നോ മാസത്തിലൊന്നോ ആരാധനാലയങ്ങളിൽച്ചെന്ന് കാണിക്കയിടുകയും ചെയ്തുപോരുന്ന, സാധാരണക്കാരല്ല ഇവരെന്നു കൂടി ഓർക്കണം. നാടൻ കലാഅക്കാദമിയുടെ വേദികളിൽ തെയ്യം എന്ന കല അവതരിപ്പിച്ചു പോന്ന വെറും കലാകാരന്മാരുമല്ല. പകരം, പലരുടേയും മഹാസങ്കടങ്ങൾ കാലങ്ങളോളം കോലംകെട്ടിയും കനലിൽച്ചവിട്ടിയും 'നീക്കിയ' മൂർത്തീ- പ്രതിപുരുഷന്മാരാണിവർ.

പരിഹസിക്കുവാനോ, വ്രണപ്പെടുത്താനോ അല്ല; പെട്ടെന്ന് ചില അനുമാനങ്ങളിലെത്താനും ഉദ്ദേശ്യമില്ല, നിശബ്ദമായ ചിന്തകൾക്ക് വിടുന്നു.

ആയിരക്കണക്കിനു വരുന്ന തെയ്യം കലാകാരന്മാരുടെ ഇടയിൽ നിന്നും രണ്ടു പേരുടെ കഥ മാത്രം അടർത്തിയെടുത്ത്, statistically significant അല്ലാത്ത ന്യായ വൈകല്യം ഉന്നയിക്കുകയല്ല, സാമാന്യയുക്തിയോടെ ചിന്തിക്കുകയാണ്.

ലേഖനത്തിലെത്തന്നെ ചില വാചകങ്ങൾ കടമെടുത്തു പറയട്ടെ, ഇങ്ങനെ, ഒരുകാലത്ത് ദൈവമായി കെട്ടിയാടിയും കനൽ തെറുപ്പിച്ചും തൂക്കച്ചാടിൽ ദേഹം കോർത്തും ദേഹം മുഴുവൻ ശൂലത്തിൽക്കോർത്തും ആരാധ്യരായ ചില (പല) മനുഷ്യർ ജീവിതത്തിന്റെ ചിറകറ്റ് നമുക്കിടയിലുണ്ട്. പലപ്പോഴും നമുക്ക് സൗകര്യമുള്ളപ്പോളേ ഈ വേദനകൾക്ക് നാം ചെവിയോർക്കൂ.

രണ്ട് വെളിച്ചപ്പാടന്മാരേയും ഇവിടെ ഓർക്കുന്നു. ഒന്ന്, ആയുഷ്കാലം സേവിച്ചിട്ടും തന്നെയും തന്റെ കുടുംബത്തെയും മറന്ന ദേവിയെ നീട്ടിത്തുപ്പിയ ആൾ (എം.ടി.യുടെ നിർമ്മാല്യം എന്ന സിനിമ); രണ്ട്, "കണ്ണു മിഴിച്ചീലെന്നുടെ നേരേ ..... ച്ചി" എന്നു പാടിയ ആൾ (അക്കിത്തത്തിന്റെ കവിത 'കുട്ടപ്പനെന്ന കോമരം').

https://www.mathrubhumi.com/amp/spirituality/feature/life-of-teyyam-perfomer-1.3323373




2018, നവംബർ 17, ശനിയാഴ്‌ച

Bold and Beautiful

മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ഒക്ടോബര്‍ 28-നവംബര്‍ 3 (96:33) ലക്കത്തില്‍, ദിനു റിമ കല്ലിങ്കലുമായി നടത്തിയ ദീര്‍ഘസംഭാഷണം വായിച്ചപ്പോള്‍ ഒരാസ്വാദനക്കുറിപ്പ്‌ വേണമെന്ന് തോന്നി. നന്നായ് ഗുണം ചെയ്തു, ഈ വായന, ചില (പല) കാര്യങ്ങള്‍ ഒന്നുകൂടി മനസ്സിലുറപ്പിക്കാൻ. 

'വളരെപ്പെട്ടെന്ന് replace ചെയ്യാവുന്ന മലയാള സിനിമാനായികമാരെ'പ്പറ്റിയും, സിനിമ എന്ന power field ലെ സ്വാതന്ത്ര്യസമരപ്രഖ്യാപനത്തെപ്പറ്റിയും ഈ സംഭാഷണത്തില്‍ വളരെ കാര്യമാത്രപ്രസക്തമായി വിശദീകരിക്കുന്നു, റിമ.

നമ്മള്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഒരു minimum level of sensibility വേണമെന്ന് ആഗ്രഹിക്കുന്ന റിമയോട് ചേര്‍ന്ന് നിന്ന് പറയട്ടെ, ഈ കുറിപ്പ് വായിക്കുന്നവരിലും അത് തന്നെ പ്രതീക്ഷിക്കുന്നു (ആരെങ്കിലും വായിക്കുമോ എന്നുള്ളത് രണ്ടാമത്തെ കാര്യം!).

സിനിമയിലെ പുരുഷാധിപത്യത്തെപ്പറ്റി സ്ത്രീകള്‍ സംസാരിച്ചാല്‍, സൂപ്പര്‍താരങ്ങളുടെ ഫാന്‍സുകാര്‍ ആക്രമണം അഴിച്ചു വിടുന്നതിനെപ്പറ്റിയുള്ള അവരുടെ അഭിപ്രായം വളരെ പ്രസക്തമായിത്തോന്നി. "സ്ത്രീകള്‍ നീതിയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, അത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സ്ത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം വരും. അവരുടെ തുല്യനീതി, സ്വാതന്ത്ര്യം ഇവയെല്ലാം സമ്മതിച്ചു കൊടുക്കേണ്ടിയും വരും!"

Slut walk എന്ന ഗ്രൂപ്പിനെ സൂചിപ്പിച്ചുകൊണ്ടവര്‍ പറയുന്നു, 'it is ok to be called as a feminichi' എന്ന്. 

കേരള സമൂഹത്തിന്‍റെ ഒരു മൈക്രോകോസമായ ആയ സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു പെണ്ണിടം വേണമെന്ന ആശയത്തില്‍ നിന്നുമുയര്‍ന്ന Women in Cinema Collective -WCCക്ക് എതിരെ, FEFKA വേറൊരു സംഘടനയുമായി വന്നാലും അതിനെ സ്വീകരിക്കണമെന്ന നിലപാടാണവര്‍ എടുക്കുന്നത്. WCC യില്‍ ആളെക്കൂട്ടി ഒരു power game ആക്കി മാറ്റാനാഗ്രഹമില്ല എന്നത് കൂടി പറയുമ്പോള്‍ കാര്യം, വ്യക്തം, മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം. 

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ നടന്മാര്‍ക്ക് അവരുടെ പ്രായത്തിന്‍റെ പകുതിയോ, അതില്‍ കുറവോ പ്രായമുള്ള നായികമാരെ cast ചെയ്യുകയാണ് പൊതുരീതി. അതേ സമയം മുപ്പതുകാരിയായ നടിക്ക് ഇരുപതുകാരന്‍ നായകനെന്ന് ചിന്തിക്കുന്നത് തന്നെ ഇന്‍ഡസ്ട്രിയില്‍ വലിയ പാതകമത്രെ. 

സ്റ്റീല്‍ ഗ്ലാസ്, ചില്ലു ഗ്ലാസ്, കൊണ്ടു പൊതിഞ്ഞ ചില്ലു ഗ്ലാസ് എന്നീ വിവേചനങ്ങളെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്‌, റിമ പറഞ്ഞപ്പോളാണ്. 

Bold and beautiful ഇന്നയാള്‍; മറ്റേ ചന്ദനക്കുറി, പട്ടുപാവാട നാടന്‍ ഇന്നയാള്‍; വേലക്കാരി ഇന്നയാള്‍ എന്ന രീതിയില്‍ നടിമാര്‍ നായകന്മാര്‍ക്ക് വേണ്ടി cast ചെയ്യപ്പെടുന്ന ദുരന്തവും അവര്‍ വിവരിക്കുന്നു.

കല്ല്യാണം കഴിയുന്നതോടെ അതുവരെ’പൊതുസ്വത്തായ’ ഒന്ന് ‘സ്വകാര്യസ്വത്തായി’ മാറുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍, ഒരു പ്രമുഖ നടിയെപ്പറ്റി പണ്ട് വായിച്ചൊരു അശ്ലീല തമാശ ഓര്‍മ്മ വന്നു.

Bold and beautiful ആയ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കരാട്ടെ പഠിപ്പിച്ചാല്‍ മതിയെന്ന ശാക്തീകരണവാദികളുടെ തീരുമാനത്തിന്‍റെ നിരര്‍ത്ഥകതയും അവര്‍ സൂചിപ്പിക്കുന്നു.

Constitutional morality യില്‍ ഊന്നിയ കോടതിവിധികള്‍ പുറത്തുവരുന്ന കാലഘട്ടത്തില്‍; 377, 497എന്നീ വകുപ്പുകള്‍ റദ്ദ് ചെയ്ത കാലഘട്ടത്തില്‍; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ റിമയോടൊപ്പം ഞാനും അഭിമാനിക്കുന്നു.


അഭിവാദ്യങ്ങള്‍ റിമ, ലിംഗനീതിക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിന്, പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതിന്. 


നന്ദി റിമ, സിനിമ എന്ന മൈക്രോകോസത്തില്‍ നിന്നു കൊണ്ട് സമൂഹം എന്ന മാക്രോകോസത്തിലേക്ക് തൊടുത്തു വിടുന്ന മൂര്‍ച്ചയേറിയ ശരങ്ങള്‍ക്ക്.

എല്ലാവരും വായിക്കണം, ഈ സംഭാഷണം.



2018, നവംബർ 9, വെള്ളിയാഴ്‌ച

ഇരുട്ട്, വെളിച്ചവും


















മുറിയിൽ ഇരുട്ട് നിറച്ചിരിക്കുകയാണ്, ആരൊക്കെയോ ചേർന്ന്.

വെളിച്ചം കടന്നു വരാനുള്ള നേർവിടവുകൾ എണ്ണത്തിലും വണ്ണത്തിലും കൂടുന്നുണ്ട് എന്നത് പ്രതീക്ഷക്ക് വക നൽകുന്നു.

ഇരുട്ടിന്റെ സന്തതികളെ പെറ്റു പോറ്റിക്കൊണ്ടിരിക്കുന്നവർ കാണട്ടെ, അരിച്ചരിച്ചെത്തുന്ന വെളിച്ചം.
#we d people

2018, നവംബർ 2, വെള്ളിയാഴ്‌ച

ഇതിഹാസ ഭൂമിയിൽ


"കൂമന്‍കാവില്‍ ബസ്‌ വന്നു നിന്നപ്പോള്‍ 
ആ സ്ഥലം രവിക്ക്‌ അപരിചിതമായിതോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച്‌ ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന്‌ പണ്ടേകരുതിക്കാണണം. വരുംവരായകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്‌. കനിവു നിറഞ്ഞ വാര്‍ദ്ധക്യം. കുഷ്ഠം പറ്റിയ വേരുകള്‍, എല്ലാം അതു തന്നെ....."


"വടിയും കുത്തി അള്ളാപ്പിച്ചാ മൊല്ലാക്ക പള്ളിമുറ്റത്തിറങ്ങി നിന്നു. പുക ചേർന്ന പാനീസുവെളിച്ചം താമരയില വട്ടം തെളിച്ചു. വീട്ടിലേക്കുള്ള നീണ്ട ചവിട്ടടിപ്പാത ഞാറ്റുപുരയും താണ്ടിയാണ് കടന്നത്...."


"ചെതലിയുടെ കൊടുമുടിയില്‍ നൈസാമലി നടന്നു..."




















Quotes from 'Khasakkinte Ithihasangal'
Pics from OV Vijayan memorial, Tasraq
2nd November with Gireesan and Ananthan

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

Ad hominem

There is a fallacious argumentative strategy, where genuine discussion of the topic at hand is avoided by instead attacking the character, motive, or other attribute of the person making the argument, or persons associated with the argument, rather than attacking the substance of the argument itself.

It's called Ad hominem (source: Wikipedia, പിന്നല്ലാതെ).

NB: Even though I love many of the Communist ideologies, I am not a Communist and I never support allegations, counterallegations and arrogance😎


അടിവസ്ത്രം

ആ തടി

2018, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പൂജവയ്പ്പ്

രാമായണം മുതൽ സയൻസ് പുസ്തകം വരെ പൂജ വച്ചെടുത്ത സുഹൃത്തുക്കളേ.. നമോവാകം.

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ഒടുക്കത്തെ ഏണി

ശബരിമലയിൽ സംഘര്‍ഷമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ടേക്കും എന്നു വരെ ഭീഷണിയുണ്ട്.

സംഘർഷം ഉണ്ടാവുകയല്ലല്ലോ, ഉണ്ടാക്കുകയല്ലേ മതം തിന്ന് വീർത്തവർ?

ഇന്ന് നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശബരിമല വിഷയമൊന്നുമല്ല. നാട് മതഭോജികളുടേത് മാത്രവുമല്ല. കാവിയും കുറുവടിയുമായി നിൽക്കുന്ന കഥാസംരക്ഷകർ കുറച്ചു കഴിയുമ്പം അവരുടെ പാടുനോക്കി പൊയ്ക്കൊള്ളും, നമുക്ക് എറിഞ്ഞു കളിയ്ക്കാൻ മറ്റു വല്ലതും ഒത്തുകിട്ടുകയും ചെയ്യും.

സമയവും ഊർജ്ജവും ഇത്തരം ചീള് കേസുകൾക്ക് കളയാനില്ലാത്തതിനാൽ ശബരിക്കേസിൽ ഇനിയും ഏണി വച്ച് കയറേണ്ടതില്ല എന്നാണ് ഇപ്പം ചിന്ത. ഇത് ഒടുക്കത്തെ ഏണിയാണ്, സമ്മതിക്കുമായിരിക്കുമല്ലേ?

നിയമജ്ഞർ നിയമം പറയുമ്പോൾ കേട്ടിരിക്കുകയേ നിവൃത്തിയുള്ളൂ.

പക്ഷേ, ഹിന്ദു, ഹിന്ദു ആചാരങ്ങൾ, സംവത്സരങ്ങളിലൂടെ കൈമാറി വന്ന പൈതൃകം എന്നിങ്ങനെ മുട്ടിന് മുട്ടിട്ട് ചർച്ച കൊഴുക്കുമ്പോൾ ഇത് കൂടി ചേർക്കാതെ വയ്യ. ഇവ പല ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളാണ് കേട്ടോ.

പ്രഖ്യാപിത ഹിന്ദു ഐതിഹ്യങ്ങളിലൊന്നിലും അയ്യപ്പസങ്കൽപ്പമില്ല. തമിഴ്നാട്ടിലെ ചില താഴ്ന്ന(?) ജാതികൾ ആരാധിച്ചിരുന്ന അയ്യനാർ എന്ന സങ്കൽപവുമായിട്ടായിരിക്കും ഒരു പക്ഷേ ഇതിനേറ്റം അടുപ്പം. 'അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന തങ്ങളെ ആട്ടിയകറ്റി, ശബരിമല പന്തളം കൊട്ടാരം കയ്യേറിയെന്ന' അവിടത്തെ ആദിമനിവാസികളായ മലമ്പണ്ടാരങ്ങളുടെ ഭാഷ്യം കൂടി ഇതിനോട് ചേർത്ത് വായിക്കണം.

ഇനി ചിലരാകട്ടെ അയ്യപ്പസങ്കൽപ്പത്തിന് ബൗദ്ധപാരമ്പര്യം നിരീക്ഷിച്ചിട്ടുണ്ട്. വാവരു പള്ളി, അർത്തുങ്കൽ പള്ളി എന്നിവയുമായി ചേർത്തും അയ്യപ്പനെന്ന കൾട്ട് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

കഥകൾ എന്തൊക്കെയായിരുന്നാലും ചരിത്രം പറയുന്നതെന്തെന്നാൽ, ഇരുപതാം നൂറ്റാണ്ടിലെ ഏതോ ഒരു പോയന്റിൽ ഹിന്ദുക്കൾ, പ്രത്യേകിച്ച് ബ്രാഹ്മണർ അയ്യപ്പസങ്കൽപ്പം ഏറ്റെടുത്തു എന്നാണ്.

പച്ച ഇംഗ്ലീഷിൽ പറഞ്ഞാൽ, Many historians have come up with the notion that this cult has witnessed a transformation into the Brahmanic fold of Hinduism, especially in the twentieth century.

നിയമം അതിന്റെ വഴിക്ക് പോട്ടെ, ഞാനെന്റെ വഴിക്കും.

കഥകൾ കേട്ടും അതിനെച്ചുറ്റിയും സമയം കളയാനില്ല, ജീവിതം തന്നെയൊരു കഥയാക്കാനുള്ള തിരക്കിലാണ്.

സർവ്വം മംഗളം, ശുഭം.

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

ഞങ്ങ ബർതേ

ഇത്രയും കാലം അങ്ങെവിടെയാര്ന്ന് സർ? ഞങ്ങ ബർതേ അതുമിതും പറഞ്ഞ് സമയം കളഞ്ഞ്👇


2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

# Me too

ചാരിത്ര്യം എന്നത് 'അവളുമാർ' തങ്ങൾക്കായി താങ്ങിക്കൊണ്ടു നടക്കേണ്ടുന്ന എന്തോ ആണെന്നും, അത് തങ്ങൾക്കനുഭവിക്കാൻ വേണ്ടിയുള്ളതാണെന്നും, അവളുടെ മേൽ സമ്പൂർണ്ണാധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം അവളെ ശാരീരികമായി കീഴ്പ്പെടുത്തുകയാണെന്നും ധരിച്ചവശരായ, കന്യാചർമ്മം സദാചാരക്കോലായി കൊണ്ടുനടക്കുന്ന, സമൂഹത്തിലെ ഉന്നതരായ വിഡ്ഢികൾക്കെതിരെ നടക്കുന്ന ചരിത്രത്തിലിടം നേടിയ ശക്തമായ മുന്നേറ്റമാണ് # Me too campaign. അതിനെ താറടിക്കുന്ന ഏത് സന്ദേശത്തെയും കുപ്പയിലെറിയണം.

ഇതും കൂടി,

'ഒരു പണി അങ്ങേർക്കും ഇരിക്കട്ടെ'യെന്നു വച്ച് ചിലരെ നോക്കി ബർതേ അങ്ങനെ # Me too എന്ന് പറയുന്നവരുണ്ടെങ്കിൽ ഒരു കണ്ണ് വേണം.

എതിർ പാർട്ടിക്കാർ വീടിനു മുന്നിൽ വന്ന് പുലഭ്യം പറഞ്ഞ കാര്യം പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ യുവരക്തത്തോട് പോലീസേമാൻ പറഞ്ഞതെന്തെന്നോ, ഈ സാക്ഷര കേരളത്തിൽ? 'തന്റെ ഭാര്യയെ അവർ അധിക്ഷേപിച്ചു എന്നും കൂട്ടിയെഴുതി വച്ചോ, കേസിന് നല്ല ബലം കിട്ടും' എന്ന്! ഇങ്ങനെയൊക്കെക്കൂടിയാണിവിടം.

ജൻഡർ, ലൈംഗികത, പരസ്പരബഹുമാനം, സമത്വം തുടങ്ങിയ സാമൂഹ്യപാഠങ്ങൾ നമ്മില്‍ നിന്നും ഇനിയും അകലെയാണ്, കൈ നന്നായി നീട്ടണം, ഒന്ന് തൊടാന്‍.

മോഹൻ റായും വിവേകാനന്ദനും അംബേദ്കറും നാരായണനും അയ്യങ്കാളിയും കേളപ്പനുമൊക്കെ കൊണ്ടുവിട്ടിടത്തു നിന്നും പിന്നോട്ടു നടക്കുന്ന ആൾക്കൂട്ടത്തിൽ, ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത ഒരു തലമുറ എവിടെയൊക്കെയോ ഉണ്ട് എന്ന ധാരണ കൊണ്ടു മാത്രം ഇത്രയും സമയവും ഊർജ്ജവും ഇവിടെ ഒഴുക്കുന്നു.

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

നിങ്ങ ശരിക്കും ആരാണ്?

"നീ അമ്പലക്കാരാണോ പള്ളിക്കാരാണോ?"

ചോദ്യം പാച്ചുവിനോട് അവന്റെ ഒരു കൂട്ടുകാരന്റെ വക.

"ഞാൻ ആരുംകാരല്ല", പാച്ചുവിന്റെ മറുപടി. 

പാച്ചുവിന് വയസ്സ് അഞ്ചര.